അട്ടപ്പാടി: കാട്ടാനകൾ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടികൾ വനം വകുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുക്കാലി ഫോറസ്റ്റ് ഓഫീസിലേക്ക് സിപിഐ അട്ടപ്പാടി മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് അധികാരികൾക്ക് താക്കീതായി.മുക്കാലി സെന്ററിൽ നിന്നും ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കിസാൻ സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വന്യജീവി സംഘർഷങ്ങളിൽ ആദിവാസികൾ കൂടുതലായി കൊല്ലപ്പെടുന്നു.വന്യജീവി ആക്രമണം നിയന്ത്രിക്കാനാവാത്തതിന് കാരണമായി വനംവകുപ്പും സംസ്ഥാന സര്‍ക്കാരും ചൂണ്ടിക്കാണിക്കുന്നത് കേന്ദ്ര നിയമമാണ്.എന്നാൽ ജനവാസ മേഖലയിലേക്കും കൃഷിസ്ഥലങ്ങളിലേക്കുമുളള വന്യമൃഗങ്ങളുടെ വ്യാപനം തടയാൻ വനം വകുപ്പ് എന്ത് ചെയ്തു?കാട്ടാന അട്ടപ്പാടിയുടെ പല പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തുമ്പോൾ വന്യ മൃഗങ്ങൾക്ക് വഴിതടസ്സം ഉണ്ടാക്കിക്കൂടെ? ആനയുടെയും പുലിയുടെയും മറ്റും ആക്രമണത്തില്‍ അടുത്തിടെ നിരവധി ആദിവാസികളാണ് കൊല്ലപ്പെട്ടത്. മണ്ണാർക്കാട് ഇത്തരം അക്രമണങ്ങളിൽ പലയിടത്തും എം എൽ എ ഓടിയെത്തി നഷ്ടപരിഹാരം നൽകുമ്പോൾ ആദിവാസികളെ തിരിഞ്ഞു നോക്കുന്നുണ്ടോ?അവർ എന്താ മനുഷ്യരല്ലേ, ഉദ്ഘാടകൻ ചോദിച്ചു.ബി കെ എം യു ജില്ലാ സെക്രട്ടറി സി. രാധാകൃഷ്ണൻ,കിസാൻ സഭ അട്ടപാടി മണ്ഡലം സെക്രട്ടറി എസ്.സനോജ്, സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി സി. രവി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ,പുതൂർ പ്രസിഡന്റ് ജ്യോതി അനിൽകുമാർ തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.
إرسال تعليق