മലപ്പുറം:ആവർത്തിച്ചുള്ള വാഹന അപകടങ്ങളിൽ നിരവധിപേർ മരിക്കാനിടയായ പനയമ്പാടം റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി,വ്യവസ്ഥാപിതമായ പരിഹാര നടപടികൾ തേടി വി കെ ശ്രീകണ്ഠൻ എം പി ദേശീയപാതയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ മലപ്പുറം ഓഫീസിൽ എത്തി. ഏഴുമാസം മുമ്പ് പനയമ്പാടം വളവിൽ നിയന്ത്രണം വിട്ടു വന്ന ലോറി ചെരിഞ്ഞു വീണ് നാല് വിദ്യാർത്ഥിനികൾ ദാരുണമായി മരണപ്പെട്ടിരുന്നു. തുടർച്ചയായ അപകടം കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വി കെ ശ്രീകണ്ഠൻ എം പി ലോക്സഭയിൽ ശ്രദ്ധ ക്ഷണിക്കലുമുണ്ടായി. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോട് നേരിട്ട് കണ്ടു ഇക്കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. ഇതിനുശേഷം നാഷണൽ ഹൈവേ അതോറിറ്റി റോഡിലെ അപകടങ്ങൾ കുറയ്ക്കാൻ അടിയന്തര നടപടികൾക്കായി ഒരുകോടി 35 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.ഫണ്ട് അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഒന്നുമായില്ല.നിർമ്മാണ പ്രവർത്തികൾ എന്താണെന്ന് ജനപ്രതിനിധികളുമായി ചർച്ച ചെയ്തില്ല. നിലവിൽ പാത കഴിഞ്ഞ നാല് വർഷമായിട്ട് പണിയുന്ന കമ്പനിക്കാർ തന്നെ ഈ പ്രവർത്തിയും ഏറ്റെടുത്തു.എഗ്രിമെന്റ് ഒപ്പുവെച്ച് മൂന്നുമാസം കഴിഞ്ഞിട്ടും പണി ആരംഭിച്ചിട്ടില്ല. കുട്ടികളുടെ അപകട മരണത്തിന് ശേഷമുണ്ടായ ജനങ്ങളുടെ പ്രക്ഷോഭം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ഉൾപ്പെടെ ഉള്ള ഉയർന്ന ഉദ്യോഗസ്ഥന്മാർ സ്ഥത്തെത്തി നേരിൽ കണ്ടതുമാണ്.റോഡ് അപകടം കുറയ്ക്കാൻ തയ്യാറാക്കിയ പദ്ധതി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും കരാറുകാരും ഉദ്യോഗസ്ഥരും കൂട്ടു ചേർന്നുള്ള തട്ടിപ്പാണെന്ന് വി കെ ശ്രീകണ്ഠൻ എംപി ആരോപിച്ചു.
അപകടങ്ങൾ കുറയ്ക്കാൻ ശാസ്ത്രീയമായ ശ്വാശ്വത പരിഹാരമാണ് വേണ്ടത്. വെള്ളക്കെട്ടുള്ള ഈ പ്രദേശത്ത് ഡ്രെയിനേജിന്റെ നിർമ്മാണം നടത്തണം. റോഡിന്റെ ഉപരിതലത്തിലെ മിനുസം ഒഴിവാക്കി സമഗ്രമായ രീതിയിൽ നവീകരിക്കണം.റോഡ് ഇനിയും കൊലക്കളം ആകാതിരിക്കാനുള്ള യുദ്ധകാല നടപടിയാണ് ആവശ്യം.അല്ലാതെ ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് എന്തെങ്കിലും പ്രവർത്തി നടത്തി തടിയൂരാമെന്ന് ഉദ്യോഗസ്ഥർ വ്യാമോഹിക്കരുത്. അങ്ങനെയെങ്കിൽ ശക്തമായ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകുമെന്നും എംപി ഓർമ്മപ്പെടുത്തി.ഇപ്പോൾ നടത്താൻ വച്ചിരിക്കുന്ന പ്രവർത്തി കൂടിയാലോചനകൾക്ക് ശേഷം വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി വാങ്ങി മാത്രമേ നടത്തുകയുള്ളൂ എന്ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.മൂന്നു മണിക്കൂറിൽ അധികം നീണ്ട ചർച്ചയാണ് ഇതു സംബന്ധിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മലപ്പുറത്തെ കാര്യാലയത്തിൽ നടന്നത്.യു.ഡി.എഫ് നേതാക്കളായ ആൻ്റണി മതിപ്പുറം, എം.എസ്.നാസർ, യൂസഫ്പാലക്കൽ, വി.കെ.ഷൈജു,എ.എം. മുഹമ്മദ് ഹാരിസ്, സി.കെ.മുഹമ്മദ് മുസ്തഫ,പി.കെ.എം. മുസ്തഫ,സലാം അ റോണി,റിയാസ് കെ.എം. തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق