പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരുകളില്‍ റോഡ് നിർമാണത്തിനായി 20 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിയായതായി വി.കെ. ശ്രീകണ്ഠന് എംപി. പ്രധാനമന്ത്രി ജന്മന് പദ്ധതി പ്രകാരമാണ് അട്ടപ്പാടിക്കാരുടെ സ്വപ്നം സഫലമാകുന്നതെന്ന് അദ്ദേഹം പാലക്കാട്ട് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭയില്‍ എം.പി എന്ന നിലയില്‍ നിരന്തരം ആവശ്യപ്പെട്ടതിന്റെ ശ്രമഫലമായാണ് പദ്ധതികള്‍ നടപ്പാകുന്നത്. ആനവായി-കടുകുമണ്ണ റോഡിന് ഒന്നരകിലോമീറ്ററോളം ദൈര്‍ഘ്യം വരും. ചെങ്കുത്തായ റോഡിന് 2.43 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. റോഡിന് ഇടയില്‍ വരുന്ന പാലത്തിന് മാത്രം അഞ്ചു കോടി രൂപ വേറെയും ചിലവഴിക്കും. ഇതിനുള്ള ഭരണാനുമതി ലഭ്യമായി കഴിഞ്ഞു.വൈകാതെ തന്നെ നിർമാണം ആരംഭിക്കും. ഇതിനുപുറമേ താഴേത്തുടുക്കി-ഗലസി, മേലേതുടുക്കി-ഗലസി റോഡുകള്‍ക്കായി പത്തുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മാറിവന്ന കേന്ദ്രസര്‍ക്കാരുകള്‍ എല്ലാം തന്നെ അട്ടപ്പാടിയുടെ വികസനത്തിനായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നതായും എം.പി പറഞ്ഞു. ആദിവാസി ഊരുകളിലേക്കുള്ള യാത്രപ്രശ്നം പരിഹരിക്കും. കുടിവെള്ള പ്രശ്നവും പരിഹരിച്ചുവരുന്നു. കേബിള്‍ വഴി വൈദ്യുതി എത്തിക്കാനുള്ള അന്തിമ പദ്ധതികള്‍ തയാറായി വരുന്നതായും എം.പി വ്യക്തമാക്കി.
Post a Comment