കാഞ്ഞിരപ്പുഴ: 2025 മാർച്ചിലെ ഹയർസെക്കന്ററി പരീക്ഷയിൽ 1200 ൽ 1200 സ്കോറുമായി പൊറ്റശ്ശേരി സർക്കാർ പള്ളിക്കൂടത്തിലെ എം. രമ്യശ്രീ ചരിത്രത്തിന്റെ തങ്കത്താളുകളിൽ തലയുയർത്തിനിൽക്കുന്ന മണ്ണാർക്കാടിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായി മാറി.വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം സമഗ്രമായ വ്യക്തിത്വവികാസവും അഭിലഷണീയമായ സ്വഭാവമാറ്റവുമാണെങ്കിൽ അതിന്റെ മകുടോദാഹരണവുമാണ് രമ്യശ്രീ.പ്രസാദാത്മകമായ മുഖവും കാരുണ്യം തുളുമ്പുന്ന തെളിഞ്ഞ കണ്ണുകളും മാധുര്യമാർന്ന വാക്കുകളുമായി എല്ലായ്പ്പോഴും ടീം പൊറ്റശ്ശേരിയുടെ ചൂണ്ടുപലകയായിരുന്നു ക്യാമ്പസ്സിനകത്തും പുറത്തും രമ്യശ്രീ.ഒന്നാംവർഷം ഇംഗ്ലീഷിനു നഷ്ടപ്പെട്ട ഒരു മാർക്ക് തന്റെ നിശ്ചയദാർഢ്യത്തിലൂടെ രണ്ടാംവർഷം നേടിയെടുക്കുകയായിരുന്നു രമ്യശ്രീ.സയൻസ് ബയോ മാത്‍സ് വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്ന രമ്യശ്രീ ക്ലാസ്സ് മുറിയുടെ നാലു ചുവരുകൾപ്പുറം മണ്ണിന്റെയും മാമ്പൂവിന്റെയും മണമറിയുന്ന,വളപ്പൊട്ടുകളെയും മയിൽപ്പീലിത്തുണ്ടുകളെയും നെഞ്ചോടുചെർക്കാൻ പഠിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ മികവിന്റെ യഥാർത്ഥ സാക്ഷ്യപത്രമാണ്. ഐ ഐ റ്റി പ്രവേശനമാണ് രമ്യശ്രീയുടെ ലക്ഷ്യം.മണ്ണാർക്കാട് കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയറായ എസ്. മൂർത്തിയുടെയും എം.ലതയുടെയും മകളാണ് എം. രമ്യശ്രീ. തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിയായസഹോദരൻ ശ്രീജിത്ത് കൃഷ്ണ പൊറ്റശ്ശേരി ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. ആത്മാർത്ഥതയും അർപ്പണമനോഭാവവും നിശ്ചയദാർഢ്യവും കൈമുതലാക്കിയ വിദ്യാർത്ഥിയാണ് രമ്യശ്രീയെന്ന് പ്രിൻസിപ്പൽ പി. സന്തോഷ്‌കുമാർ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.
പൂർണ്ണതയുടെ പ്രതീകമായി ടീം പൊറ്റശ്ശേരിയുടെ സ്വന്തം രമ്യശ്രീ....
The present
0
Post a Comment