പുലിപ്പല്ലും കടുവയുടെ നഖങ്ങളും വിൽക്കാൻ ശ്രമിച്ച കേസിൽ 3 പേർകൂടി അറസ്റ്റിൽ

 

മണ്ണാർക്കാട് : കടുവയുടെയും പുലിയുടെയും നഖങ്ങളും പുലിയുടെ പല്ലുകളും വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍കൂടി വനംവകുപ്പിന്റെ പിടിയിലായി. പാലക്കയം പതിനാറുപാറയില്‍ ജോസ് (ബോസ്-54), ചീനിക്കപ്പാറ മാഞ്ചിറയില്‍ ബിജു (47), ഇഞ്ചിക്കുന്ന് ശിങ്കംപാറ ഉന്നതിയിലെ വിനോദ് (30) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.ശിരുവാണി വനത്തില്‍നിന്ന് കടുവയെ വെടിവെച്ചുകൊന്ന് നഖങ്ങള്‍ ശേഖരിച്ച സംഘത്തിലുള്ളവരാണ് മൂവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിയിലായവര്‍ സ്ഥിരം വന്യജീവി വേട്ടയില്‍ ഉള്‍പ്പെട്ടവരാണ്. കേസിലുള്‍പ്പെട്ട സുരേന്ദ്രന്‍, മനു, സുന്ദരന്‍ എന്നിവരെ മുന്‍പ് അറസ്റ്റുചെയ്തിരുന്നു. ജനുവരി 16ന് പാലക്കയം വാക്കോടന്‍ ഭാഗത്തുവെച്ചാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് ശിരുവാണി വനത്തില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി കടുവയുടെ അവശിഷ്ടങ്ങളും ശേഖരിക്കുകയായിരുന്നു. ഒളിവില്‍പോയ സംഘത്തിലെ മറ്റു പ്രതികള്‍ക്കായി കേരളത്തിലും, കേരളത്തിന് പുറത്തേയ്ക്കും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

മണ്ണാര്‍ക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. സുബൈര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. എസ്. ലഷ്മീദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. രമേഷ്, പി.വി. അനീഷ, എ. വിനോദ് കുമാര്‍, ടി. വിജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ മണ്ണാര്‍ക്കാട് ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡുചെയ്തു. കേസില്‍ മറ്റുപ്രതികളെ കണ്ടെത്തുന്നതിനായി മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സി.അബ്ദുള്‍ ലത്തീഫിന്റെ നിര്‍ദ്ദേശപ്രകാരം മണ്ണാര്‍ക്കാട്, അഗളി റേഞ്ച് ഓഫീസര്‍മാരായ എന്‍. സുബൈര്‍, സി. സുമേഷ് എന്നിവരടങ്ങുന്ന എട്ടംഗസംഘം രൂപവത്കരിച്ച് അന്വേഷണവും തുടങ്ങി.

Post a Comment

Previous Post Next Post