കഥ,കവിത,ഗാനരചന എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധമേഖലകളിൽ സ്വന്തമായൊരിടം നേടിയ ബിന്ദു പി.മേനോന്റെ പുതിയ നോവൽ 'കഥ പെയ്ത രാത്രി’ പ്രകാശിതമായിരിക്കുന്നു. അതിജീവനത്തിന്റെ പ്രവചനാതീതമായ സഞ്ചാരപഥങ്ങളാണ് ഈ നോവലിലെ പ്രമേയം. പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിനിയായ ബിന്ദു ബാംഗ്ളൂരിലാണ് താമസം.മേനകത്ത് ശങ്കരനാരായണന്റെയും പി.ശാന്തകുമാരിയുടെയും മകളാണ്. പാലക്കാട് ജില്ലയിൽ പുലാപ്പറ്റ,കരിമ്പ, കല്ലടിക്കോട് തുടങ്ങിയ ശാലീനസുന്ദരങ്ങളായ ഗ്രാമങ്ങളുടെ നാട്ടുകാഴ്ചകൾ തൊട്ടറിഞ്ഞ് വളർന്ന ബിന്ദു പി.മേനോൻ അവിടുത്തെ സാധാരണജീവിതങ്ങളെ ഉൾക്കൊണ്ടുകൊണ്ടാണ് സാഹിത്യ മേഖലയിൽ തന്റെ സാന്നിധ്യമുറപ്പിക്കുന്നത്.സ്വന്തം നാടും നാട്ടുകാഴ്ചകളുമെല്ലാം ബിന്ദുവിന്റെ സർഗസൃഷ്ടികളിലും നിറഞ്ഞുനിൽക്കുന്നു.
വ്യത്യസ്തവും അനുഭവതീവ്രവുമായ ഒരു കഥാതന്തുവാണ് ബിന്ദു പി.മേനോന്റെ പുതിയ നോവലായ 'കഥ പെയ്ത രാത്രി'യിലേത്.ഇനിയും മരിക്കാത്ത മനസ്സിന്റെ നന്മകളെ ഒരു കഥയുടെ നൂലിഴകളിലേക്ക് സൂക്ഷ്മമായി എഴുത്തുകാരി വിളക്കിച്ചേർത്തിരിക്കുന്നു. ജീവിതത്തിന്റെ ഇരുളടഞ്ഞ വഴികളിലേക്ക് കരുണയുടെ വെളിച്ചം വീശുന്ന ശക്തമായ കഥാപാത്രങ്ങളാണ് ഈ നോവലിലുള്ളത്.നമ്മുടെ ഓരോരുത്തരുടെയും ജീവിതം ഓരോ കഥയാണ്.കാലത്തിന്റെ അനന്തമായ ചുമരുകളിൽ എഴുതപ്പെടുന്ന ചെറുതും വലുതുമായ കഥകൾ. കഥ തീർന്നാലും ചിലത് കാലച്ചുമരിൽ ഏറെക്കാലം വായിക്കപ്പെടാം.എന്നാൽ, ചില കഥകൾ- അങ്ങിനെയൊരെണ്ണം എഴുതപ്പെട്ടതുപോലും ആരുമറിയാതെ പോകാം.അങ്ങനെ,അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ പോകുന്ന ചില ജീവിതക്കാഴ്ചകൾ മനസ്സിനെ മുറിപ്പെടുത്തിയപ്പോൾ ആ നോവിൽനിന്നും ഉയർന്നുവന്ന ചില ചിന്തകളാണ് ഈ പുസ്തകത്തിനാധാരം. പ്രതിസന്ധികളുടെ അഗ്നിപരീക്ഷണങ്ങളും പ്രവചനാതീതമായ സംഭവവികാസങ്ങളും നിറഞ്ഞ അതിജീവനത്തിന്റെ സഞ്ചാരപഥങ്ങൾ.കഥ പെയ്‌ത രാത്രിയുടെ രത്നചുരുക്കം ഇതാണെന്ന് എഴുത്തുകാരി വ്യക്തമാക്കുന്നു.
ഏഷ്യയിലെ അതിവേഗം വളരുന്ന ഐ.ടി. നഗരങ്ങളിലൊന്നായ ബാംഗ്ലൂരിൽ ജോലിയും കുടുംബവുമായി കഴിയുമ്പോഴും,ഗ്രാമത്തനിമകളെ ആവാഹിച്ചുകൊണ്ട് നാട്ടുമ്പുറത്തിന്റെ മനോഹരമായ ഇടവഴികളിലൂടെ സ്വതന്ത്രസഞ്ചാരം നടത്തുന്ന എഴുത്തുകാരിയെ അവരുടെ രചനകളിൽ നമുക്കു കാണാം. ഔദ്യോഗിക ജോലിയോടൊപ്പം ദൃശ്യമാധ്യമങ്ങൾക്കുവേണ്ടിയുള്ള ഗാനങ്ങൾ,കഥകൾ, ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലുമുള്ള എഴുത്തുകൾ എന്നിങ്ങനെ ഭാഷയുടെ വിവിധമേഖലകളിൽ ബിന്ദു പ്രവർത്തിച്ചുവരുന്നു.കുട്ടികൾക്ക് വേണ്ടിയുള്ള നിരവധി അനിമേഷൻ വീഡിയോകളിലും ബിന്ദു ഭാഗമായിട്ടുണ്ട്.
'കുട്ടിത്തങ്ങൾ'(ബാലസാഹിത്യം), ‘സൂര്യനെ തേടുന്നവൾ’(കവിതാസമാഹാരം), 'എലനി'(നോവൽ) എന്നിവയാണ് മറ്റു പുസ്തകങ്ങൾ.'എലനി' ഇംഗ്ലീഷ് ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ക്‌ളെവർ ഫോക്സ്' ആണ് 'കഥ പെയ്ത രാത്രി’യുടെ പ്രസാധകർ.
സർഗാത്മകത നിറഞ്ഞുനിൽക്കുന്ന ബിന്ദുവിന്റെ ജീവിതം പ്രവർത്തനനിരതമാണ്.'അയ്യപ്പനും കുട്ടികളും’ എന്ന ബാലസാഹിത്യമാണ് ഇനി ഇറങ്ങാനിരിക്കുന്ന പുസ്‌തകം.ആൽക്കോവ് പബ്ലിഷേഴ്സിലൂടെ ആ പുസ്തകവും ഉടൻ വായനക്കാരിലെത്തും.
Post a Comment